റിയാദ്: ഇരുപത് വർഷത്തോളം അബോധാവസ്ഥയിലായിരുന്ന സൗദി രാജകുമാരൻ അന്തരിച്ചു. സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്‌ദുൽ അസീസ് രാജകുമാരൻ (36-വയസ്സ്) ആണ് വിടവാങ്ങിയത്.
സൗദി പ്രസ് ഏജൻസിയാണ് മരണവിവരം അറിയിച്ചത്. കണ്ണുപോലും തുറക്കാതെ 20 വർഷത്തോളമാണ് ഈ യുവാവ് മരണത്തിനും ജീവിതത്തിനുമിടയിൽ കോമയിൽ കിടന്നത്. 2005ൽ ലണ്ടനിൽ പഠനത്തിനിടെയാണ് അൽവലീദ് ബിൻ ഖാലിദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കൽ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്.
അന്നുമുതൽ ഈ 20 വർഷവും കോമയിലായിരുന്നു. ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻ രക്ഷാ സംവിധാനങ്ങൾ മാറ്റി മരണത്തിന് വിട്ടു കൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാം വീട്ടിലൊരുക്കി മകൻ ദൈവം വിളിക്കുമ്പോൾ പോകട്ടെയെന്ന് അൽ സഊദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹ പരിചരണത്താൽ രാജകുമാരൻ എപ്പോഴും ഭംഗിയോടെ കാണപ്പെട്ടു.
അതേ സമയം ലോകം ഈ യുവാവിന്റെ ജീവനായി പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇന്ന് സൗദിയിലെങ്ങും പ്രാർഥനകൾ നടക്കും. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്. ലോകത്തെ വലിയ കോടീശ്വരന്മാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ്.
ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്. റിയാദിലെ കിങ് അബ്‌ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ്
രാജകുമാരനെ ആദ്യം പരിചരിച്ചിരുന്നത്. പിന്നീട് ആശുപത്രിയിലെ എല്ലാ ജീവൻ രക്ഷാ സംവിധാനങ്ങളും വീട്ടിലൊരുക്കുകയായിരുന്നു. ദൈവം തന്റെ മകന് മരണം കൽപ്പിച്ചിരുന്നെങ്കിൽ അന്നത്തെ അപകടത്തിൽ തന്നെ അവന് ജീവൻ നഷ്ടപ്പെടുമായിരുന്നു എന്നാണ് അൽ വലീദ് രാജകുമാരൻ്റെ പിതാവ് പറഞ്ഞിരുന്നത്.
Tags:
വേർപാട്